Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ

സദൃശവാക്യങ്ങൾ 10

Help us?
Click on verse(s) to share them!
1ശലോമോന്റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു.
2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.
4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
5വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.
6നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.
7നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.
8ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.
9നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും.
10കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.
12പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
13വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും.
14ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.
15ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
16നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;
18പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ.

19വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
20നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.
24ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
26ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.
27യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.
29യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.
31നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും.
32നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.