Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ

സദൃശവാക്യങ്ങൾ 28

Help us?
Click on verse(s) to share them!
1ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
2ദേശത്തിലെ അതിക്രമം നിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
4ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തു നില്ക്കുന്നു.
5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
6തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
7ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; ഭോജനപ്രീയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു.
8പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു.
9ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ പ്രാർത്ഥന പോലും വെറുപ്പാകുന്നു.
10നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽതന്നെ വീഴും; നിഷ്കളങ്കരായവർ നന്മ അവകാശമാക്കും.
11ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതി അവനെ ശോധന ചെയ്യുന്നു.
12നീതിമാന്മാർ ആഹ്ളാദിക്കുമ്പോൾ എല്ലാവരും ഉല്ലസിക്കുന്നു; ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു.
13തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.
14എപ്പോഴും ഭയഭക്തിയോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും.
15അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.
16ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും.
17രക്തച്ചൊരിച്ചിലിന്റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേയ്ക്ക് ബദ്ധപ്പെടും; അവനെ ആരും തുണയ്ക്കരുത്.
18നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും; നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്നു വീഴും.

19നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
20വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.
21പക്ഷപാതം കാണിക്കുന്നത് നല്ലതല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.
22ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.
23ചക്കരവാക്ക് പറയുന്നവനെക്കാൾ ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും.
24അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് ‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്റെ സഖി.
25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.
26സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും.
27ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും.
28ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു; അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.