Text copied!
CopyCompare
മലയാളം ബൈബിള്‍ - ഇയ്യോബ്

ഇയ്യോബ് 29

Help us?
Click on verse(s) to share them!
1ഇയ്യോബ് പിന്നെയും പറഞ്ഞത്:
2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ്പൊത്തും.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി.
14ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

19എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;