Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ 105

Help us?
Click on verse(s) to share them!
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവന്റെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ.
2അവന് പാടുവിൻ; അവന് കീർത്തനം പാടുവിൻ; അവന്റെ സകല അത്ഭുതങ്ങളെയും കുറിച്ച് സംസാരിക്കുവിൻ.
3അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിക്കുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
4യഹോവയെയും അവന്റെ ബലത്തെയും തിരയുവിൻ; അവന്റെ മുഖം ഇടവിടാതെ അന്വേഷിക്കുവിൻ.
5അവന്റെ ദാസനായ അബ്രഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിന്റെ മക്കളുമേ,
6അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായിൽ നിന്നുള്ള ന്യായവിധികളും ഓർത്തുകൊള്ളുവിൻ.
7അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ട്.
8അവൻ തന്റെ നിയമം ശാശ്വതമായും താൻ കല്പിച്ച വചനം ആയിരം തലമുറ വരെയും ഓർമ്മിക്കുന്നു.
9അവൻ അബ്രാഹാമിനോട് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
10അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.
11“നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്ക് കനാൻദേശം തരും” എന്നരുളിച്ചെയ്തു.
12അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും പരദേശികളും ആയിരുന്നു.
13അവർ ഒരു ജനതയെ വിട്ട് മറ്റൊരു ജനതയുടെ അടുക്കലേക്കും ഒരു രാജ്യം വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോയിരുന്നു.
14അവരെ പീഡിപ്പിക്കുവാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെനിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
15“എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്നു പറഞ്ഞു.
16അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി; ഭക്ഷണമില്ലാതെ ജനം വലഞ്ഞു.
17അവർക്കു മുമ്പായി അവൻ ഒരുവനെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18യഹോവയുടെ വചനം നിവൃത്തിയാകുകയും അവന്റെ വചനത്താൽ അവന് ശോധന വരുകയും ചെയ്യുവോളം

19അവർ അവന്റെ കാലുകൾ വിലങ്ങുകൊണ്ട് ബന്ധിക്കുകയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20രാജാവ് ആളയച്ച് അവനെ സ്വതന്ത്രനാക്കി; ജനത്തിന്റെ അധിപതി അവനെ വിട്ടയച്ചു.
21അവന്റെ പ്രഭുക്കന്മാരെ ഏതുസമയത്തും ബന്ധനസ്ഥരാക്കുവാനും അവന്റെ മന്ത്രിമാർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുവാനും
22തന്റെ ഭവനത്തിന് അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിനും അധിപതിയായും നിയമിച്ചു.
23അപ്പോൾ യിസ്രായേൽ ഈജിപ്റ്റിലേക്ക് ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്ത് വന്നു പാർത്തു.
24ദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കുകയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
25തന്റെ ജനത്തെ പകയ്ക്കുവാനും തന്റെ ദാസന്മാരോട് ഉപായം പ്രയോഗിക്കുവാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
26അവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
27ഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
28അവൻ ഇരുൾ അയച്ച് ദേശത്തെ അന്ധകാരത്തിലാക്കി; അവർ അവന്റെ വചനത്തോട് മറുത്തുനിന്നു;
29അവൻ അവരുടെ വെള്ളം രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
30അവരുടെ ദേശത്ത് തവള വ്യാപിച്ച്, രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
31അവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശം മുഴുവനും നിറഞ്ഞു;
32അവൻ അവർക്ക് മഴയ്ക്കു പകരം കൽമഴയും അവരുടെ ദേശത്ത് അഗ്നിജ്വാലയും അയച്ചു.
33അവൻ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തെ സകലവൃക്ഷങ്ങളും നശിപ്പിച്ചു.
34അവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്ന്,
35അവരുടെ ദേശത്തെ സകല സസ്യങ്ങളും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
36അവൻ അവരുടെ ദേശത്തെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.

37അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടി പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
38അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് സന്തോഷിച്ചു; അവരെക്കുറിച്ചുള്ള ഭയം അവരുടെമേൽ വീണിരുന്നു.
39അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.
40അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ട് അവർക്ക് തൃപ്തിവരുത്തി.
41അവൻ പാറ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
42അവൻ തന്റെ വിശുദ്ധവാഗ്ദത്തത്തെയും തന്റെ ദാസനായ അബ്രഹാമിനെയും ഓർത്തു.
43അവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടി പുറപ്പെടുവിച്ചു.
44അവർ തന്റെ ചട്ടങ്ങൾ പ്രമാണിക്കുകയും തന്റെ ന്യായപ്രമാണങ്ങൾ ആചരിക്കുകയും ചെയ്യേണ്ടതിന്
45അവൻ ജനതകളുടെ ദേശങ്ങൾ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിക്കുവിൻ.