Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. രാജാക്കന്മാർ

2. രാജാക്കന്മാർ 24

Help us?
Click on verse(s) to share them!
1അവന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസർ യെഹൂദക്കുനേരെ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്ന് സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ എതിർത്ത് അവനോട് മത്സരിച്ചു. അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്റെ നേരെ അയച്ചു;
2പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
3മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുവാൻ ഇത് യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്ക് ഭവിച്ചു.
4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചതും യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ട് നിറെച്ചതും ക്ഷമിപ്പാൻ യഹോവയ്ക്ക് മനസ്സായില്ല.
5യെഹോയാക്കീമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന് പകരം രാജാവായി.
7ഈജിപ്റ്റ് തോടുമുതൽ യൂഫ്രട്ടീസ് നദിവരെ ഈജിപ്റ്റ് രാജാവിനുണ്ടായിരുന്ന ദേശമെല്ലാം ബാബിലോൺരാജാവ് പിടിച്ചെടുത്തതുകൊണ്ട് ഈജിപ്റ്റ് രാജാവ് പിന്നീട് തന്റെ ദേശത്തിന് പുറത്ത് യുദ്ധത്തിനായി പോയില്ല.
8യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മക്ക് നെഹുഷ്ഠാ എന്ന് പേരായിരുന്നു; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
9അവൻ തന്റെ അപ്പനേപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
10ആ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്ന് നഗരത്തെ ഉപരോധിച്ചു.
11ഇങ്ങനെ ഭൃത്യന്മാർ ഉപരോധിച്ചിരിക്കുമ്പോൾ ബാബിലോൺ രാജാവായ നെബൂഖദ്നേസരും നഗരത്തിന്റെ നേരെ വന്നു.
12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബിലോൺരാജാവിന്റെ അടുക്കൽ പുറത്ത് ചെന്നു; ബാബിലോൺരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
13അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകല നിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി.
14അവൻ യെരൂശലേം നിവാസികളെയും, പ്രഭുക്കന്മാരും പരാക്രമശാലികളുമായ പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് ദരിദ്രരായ ജനം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
15യെഹോയാഖീമിനെ അവൻ ബാബിലോണിലേക്ക് കൊണ്ടുപോയി; രാജമാതാവിനെയും ഭാര്യമാരെയും ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്ന് ബാബിലോണിലേക്ക് കൊണ്ടുപോയി.
16ബലവാന്മാരായ ഏഴായിരംപേരെയും, ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും, യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബിലോൺരാജാവ് ബദ്ധരാക്കി ബാബിലോണിലേക്ക് കൊണ്ടുപോയി.
17അവന് പകരം ബാബിലോൺരാജാവ് അവന്റെ ചിറ്റപ്പനായ മത്ഥന്യാവിനെ രാജാവാക്കി; അവന്റെ പേര് സിദെക്കീയാവ് എന്ന് മാറ്റി.
18സിദെക്കീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.

19യെഹോയാക്കീം ചെയ്തതുപോലെ അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
20യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബിലോൺരാജാവിനോട് മത്സരിച്ചു.