Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. ശമൂവേൽ

2. ശമൂവേൽ 5

Help us?
Click on verse(s) to share them!
1അതിനുശേഷം സകല യിസ്രായേൽഗോത്രങ്ങളും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: “ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
2മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുകയും യിസ്രായേലിന് പ്രഭുവായിരിക്കുകയും ചെയ്യുമെന്ന് യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്” എന്നു പറഞ്ഞു.
3ഇങ്ങനെ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവ് ഹെബ്രോനിൽവച്ച് യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു.
4ദാവീദ് ഭരണം തുടങ്ങിയപ്പോൾ അവന് മുപ്പതു വയസ്സായിരുന്നു; അവൻ നാല്പത് വർഷം ഭരിച്ചു.
5അവൻ ഹെബ്രോനിൽ യെഹൂദയെ ഏഴു വർഷവും ആറു മാസവും, യെരൂശലേമിൽ എല്ലായിസ്രായേലിനെയും യെഹൂദയെയും മുപ്പത്തിമൂന്ന് വർഷവും ഭരിച്ചു.
6രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിക്കുവാൻ കഴിയുകയില്ല എന്നുവിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു.
7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അതു തന്നെ ദാവീദിന്റെ നഗരം).
8അന്നു ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.
9ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.
10സൈന്യങ്ങളുടെ ദൈവമായ യഹോവ അവനോടുകൂടിയുണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദേവദാരുക്കൾക്കൊപ്പം സന്ദേശവാഹകരെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.
12ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്ന് ദാവീദ് അറിഞ്ഞു.
13ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
14യെരൂശലേമിൽവച്ച് അവന് ജനിച്ചവരുടെ പേരുകളാണിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,
15യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ,
16എലീശാമാ, എല്യാദാവ്, എലീഫേലെത്ത്,
17എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്കു പോയി.
18ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു.

19അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ” എന്ന് ചോദിച്ചു. “പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും” എന്ന് യഹോവ ദാവീദിനോട് അരുളിച്ചെയ്തു.
20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു; “വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു” എന്ന് പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പെരാസീം എന്ന് പേർ വിളിച്ചുവരുന്നു.
21അവിടെ അവർ അവരുടെ വിഗ്രഹങ്ങൾ ഉപേക്ഷിച്ചുപോയി; ദാവീദും അവന്റെ ആളുകളും അവ എടുത്ത് കൊണ്ടുപോന്നു.അവർ അവയെ ചുട്ടുകളഞ്ഞു.
22ഫെലിസ്ത്യർ പിന്നെയും വന്ന് രെഫായീംതാഴ്വരയിൽ അണിനിരന്നു.
23ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: “നീ നേരെ ചെല്ലാതെ അവരുടെ പുറകിൽക്കൂടി വളഞ്ഞുചെന്ന് ബാഖാവൃക്ഷങ്ങൾക്ക് മുമ്പിൽവച്ച് അവരെ നേരിടുക.
24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി സൈന്യം നടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കുവാൻ യഹോവ നിനക്ക് മുമ്പായി പുറപ്പെടും” എന്ന് അരുളപ്പാടുണ്ടായി.
25യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.