Text copied!
CopyCompare
മലയാളം ബൈബിള്‍ - 2. ശമൂവേൽ

2. ശമൂവേൽ 12

Help us?
Click on verse(s) to share them!
1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: “ഒരു പട്ടണത്തിൽ രണ്ട് പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുവൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
2ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
3ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവനുള്ള ആഹാരം തിന്നുകയും അവന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.
4ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്യുവാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുക്കുവാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച് തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.”
5അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോട്: “യഹോവയാണ, ഇത് ചെയ്തവൻ നിശ്ചയമായും മരിക്കണം.
6അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കണം” എന്നു പറഞ്ഞു.
7നാഥാൻ ദാവീദിനോട് പറഞ്ഞത്: “ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
8ഞാൻ നിനക്കു നിന്റെ യജമാനന്റെ ഭവനത്തെയും നിന്റെ മാർവ്വിടത്തിലേക്ക് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്കു തരുമായിരുന്നു.
9നീ യഹോവയുടെ കല്പന നിരസിച്ച് അവന്റെ ദൃഷ്ടിയിൽ തിന്മയായുള്ളത് ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവിനെ വാൾകൊണ്ട് വെട്ടി അവന്റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ട് കൊല്ലിച്ചു.
10നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തഭവനത്തിൽനിന്ന് ഞാൻ നിനക്ക് അനർത്ഥം വരുത്തും; നിന്റെ കൺമുമ്പിൽവച്ച് ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ അയൽക്കാരന് കൊടുക്കും; അവൻ ഈ സൂര്യന്റെ വെളിച്ചത്തിൽ തന്നെ നിന്റെ ഭാര്യമാരോടുകൂടി ശയിക്കും.
12നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം സകല യിസ്രായേലിന്റെയും മുമ്പിൽവച്ച് സൂര്യന്റെ വെളിച്ചത്തിൽ തന്നെ നടത്തും.’ ”
13ദാവീദ് നാഥാനോട്: “ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് നാഥാൻ ദാവീദിനോട്: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
14എങ്കിലും നീ ഈ പ്രവൃത്തികൊണ്ട് യഹോവയുടെ ശത്രുക്കൾക്ക് ദൂഷണം പറയുവാൻ വലിയ അവത്സരം ഉണ്ടാക്കിയതിനാൽ നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് നിശ്ചയമായും മരിച്ചുപോകും” എന്നു പറഞ്ഞു. അതിനുശേഷം നാഥാൻ തന്റെ വീട്ടിലേക്ക് പോയി.
15ഊരീയാവിന്റെ ഭാര്യ ദാവീദിന് പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന് കഠിനരോഗം പിടിച്ചു.
16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കുകയും അകത്ത് കടന്ന് രാത്രി മുഴുവനും നിലത്ത് കിടക്കുകയും ചെയ്തു.
17അവന്റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കുവാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തു ചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടു കൂടി ഭക്ഷണം കഴിച്ചതുമില്ല.
18എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിക്കുവാൻ ഭൃത്യന്മാർ ഭയപ്പെട്ടു: “കുഞ്ഞു ജീവനോടിരുന്ന സമയം നമ്മൾ അവനോട് സംസാരിച്ചിട്ട് അവൻ നമ്മുടെ വാക്ക് കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്ന് നാം അവനോട് എങ്ങനെ പറയും? അവൻ തനിക്കുതന്നെ വല്ല നാശവും വരുത്തും” എന്ന് അവർ പറഞ്ഞു.

19ഭൃത്യന്മാർ തമ്മിൽ ചെവിയിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോട്: “കുഞ്ഞു മരിച്ചുപോയോ?” എന്നു ചോദിച്ചു; “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.
20ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്ന് നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽവച്ചു; അവൻ ഭക്ഷിച്ചു.
21അവന്റെ ഭൃത്യന്മാർ അവനോട്: “നീ ഈ ചെയ്തിരിക്കുന്നത് എന്ത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; എന്നാൽ കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റ് ഭക്ഷണം കഴിച്ചുവല്ലോ” എന്നു ചോദിച്ചു.
22അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്ന് ഞാൻ വിചാരിച്ചു.
23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു.
24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടി ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന് ശലോമോൻ എന്ന് പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
25യഹോവ നാഥാൻ പ്രവാചകൻ മുഖാന്തരം ഒരു സന്ദേശം അയച്ചു; യഹോവ അവനെ സ്നേഹിക്കുകയാൽ ശലോമോന് യെദീദ്യാവ് എന്നു പേർ വിളിച്ചു.
26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോട് പൊരുതി രാജനഗരം പിടിച്ചു.
27യോവാബ് ദാവീദിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ രബ്ബയോട് പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു.
28ആകയാൽ ഞാൻ നഗരം പിടിച്ചിട്ട് കീർത്തി എനിക്ക് ആകാതിരിക്കേണ്ടതിന് നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക” എന്നു പറയിച്ചു.
29അങ്ങനെ ദാവീദ് ജനത്തെ എല്ലാവരെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്ന് യുദ്ധം ചെയ്ത് അതിനെ പിടിച്ചു.
30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അത് ദാവീദിന്റെ തലയിൽവച്ചു; അവൻ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.
31രബ്ബയിലെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്ന് അവരെ അറക്കവാൾക്കാരും മെതിവണ്ടിക്കാരും കോടാലിക്കാരുമാക്കി; അവരെക്കൊണ്ട് ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.