Text copied!
CopyCompare
മലയാളം ബൈബിള്‍ - പുറപ്പാട്

പുറപ്പാട് 39

Help us?
Click on verse(s) to share them!
1യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി.
2പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.
3നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു.
4അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്റെ രണ്ട് അറ്റത്തും ബന്ധിപ്പിച്ചിരുന്നു.
5അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം നടുക്കെട്ട് ഉണ്ടാക്കുന്നത്.
6മുദ്ര കൊത്തുന്നതു പോലെ യിസ്രായേൽമക്കളുടെപേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു.
7യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ തോൾപ്പട്ടയുടെ മേൽ ഓർമ്മക്കല്ലുകൾ വച്ചു.
8അവൻ ഏഫോദിന്റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി.
9പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു.
10അവർ അതിൽ നാല് നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.
11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ല്, വജ്രം,
12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ട് ആയിരുന്നു; പന്ത്രണ്ട് ഗോത്രങ്ങളിൽ ഓരോന്നിന്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു.
15പതക്കത്തിന് തങ്കം കൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് ചങ്ങലകൾ നിർമ്മിച്ചു.
16പൊന്ന് കൊണ്ട് രണ്ട് വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ട് വളയങ്ങളും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു.
17പൊന്നുകൊണ്ടുള്ള രണ്ട് സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ട് വളയത്തിലും കൊളുത്തി.
18രണ്ട് സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു.

19അവർ പൊന്നുകൊണ്ട് വേറെ രണ്ട് കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു.
20അവർ വേറെ രണ്ട് പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി വച്ചു.
21പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അത് കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോട് നീലനാടകൊണ്ട് കെട്ടി.
22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.
23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു.
24അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി.
25തങ്കം കൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.
26ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു.
27അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും
28പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും
29പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി.
30അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തി.
31അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ.
32ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു.
33അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങൾ കൊളുത്ത്, പലക,
34അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
35സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്,
36കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളെല്ലാം,

37കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങൾ,
38വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല,
39താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങൾ, തൊട്ടി, അതിന്റെ കാൽ,
40പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,
41വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം
42ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.
43മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്ന് കണ്ട് മോശെ അവരെ അനുഗ്രഹിച്ചു.