Text copied!
CopyCompare
മലയാളം ബൈബിള്‍ - പുറപ്പാട്

പുറപ്പാട് 21

Help us?
Click on verse(s) to share them!
1നീ അവരുടെ മുമ്പാകെ അറിയിക്കേണ്ട നിയമങ്ങൾ ഇവയാണ്:
2ഒരു എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ആറുവർഷം സേവിച്ചിട്ട് ഏഴാം വർഷം അവൻ പ്രതിഫലം ഒന്നും ഇല്ലാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.
4അവന്റെ യജമാനൻ അവന് ഭാര്യയെ കൊടുക്കുകയും അവൾ അവന് പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ആയിരിക്കേണം; അവൻ ഏകനായി പോകണം.
5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകുകയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാൽ
6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ട് ചെന്ന് കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തി സൂചികൊണ്ട് അവന്റെ കാത് കുത്തി തുളയ്ക്കണം; പിന്നെ അവൻ എന്നേക്കും അവന് ദാസനായിരിക്കണം.
7ഒരാൾ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാരെ പോലെ സ്വതന്ത്രയായി പോകരുത്.
8അവൾക്ക് വിവാഹവാഗ്ദാനം നൽകിയ യജമാനന് അവളെ ഇഷ്ടപ്പെടാതിരുന്നാൽ അവളെ വീണ്ടെടുക്കുവാൻ അവൻ അനുവദിക്കണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കാർക്ക് വില്ക്കുവാൻ അവന് അധികാരമില്ല.
9അവൻ അവളെ തന്റെ പുത്രന് ഭാര്യയായി നിശ്ചയിച്ചാൽ പുത്രിമാരോട് എന്ന പോലെ അവളോടു പെരുമാറണം.
10അവൻ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.
11ഈ മൂന്ന് കാര്യവും അവൻ അവൾക്ക് ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയയ്ക്കണം.
12ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
13അവൻ മുൻകൂട്ടി ആലോചിക്കാതെ പെട്ടെന്ന് അവന്റെ കയ്യാൽ സംഭവിച്ചതിനാൽ അവൻ ഓടിപ്പോകേണ്ട സ്ഥലം ഞാൻ നിശ്ചയിക്കും.
14എന്നാൽ ഒരാൾ മുൻകൂട്ടി തീരുമനിച്ചു കൂട്ടുകാരനെ ചതിച്ചു കൊന്നെങ്കിൽ അവൻ മരിക്കേണ്ടതിന് നീ അവനെ എന്റെ യാഗപീഠത്തിൽ നിന്നും പിടിച്ച് കൊണ്ടുപോകണം.
15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
16ഒരുവൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കുകയോ അവന്റെ കൈവശം അവനെ കണ്ടു പിടിക്കുകയോ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
17തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം.
18മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും
19പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യണം.
20ഒരുവൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അടിച്ചവൻ നിശ്ചയമായി ശിക്ഷ അനുഭവിക്കണം.
21എങ്കിലും ദാസൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; ദാസൻ അവന്റെ മുതലല്ലോ.
22മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കണം.
23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം.
24കണ്ണിന് പകരം കണ്ണ്; പല്ലിന് പകരം പല്ല്; കൈയ്ക്കു പകരം കൈ; കാലിന് പകരം കാൽ;
25പൊള്ളലിന് പകരം പൊള്ളൽ; മുറിവിന് പകരം മുറിവ്; ചതവിന് പകരം ചതവ്.
26ഒരുവൻ അടിച്ച് തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് കളഞ്ഞാൽ അവൻ കണ്ണിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.
27അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു തകർത്താൽ അവൻ പല്ലിന് പകരം അവനെ സ്വതന്ത്രനായി വിട്ടയയ്ക്കണം.
28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
29എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കണം.
30മോചനദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കണം.
31അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ നിയമപ്രകാരം അവനോടു ചെയ്യണം.
32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കെൽ വെള്ളി കൊടുക്കണം; കാളയെ കൊന്നുകളയുകയും വേണം.
33ഒരുവൻ ഒരു കുഴി തുറന്നുവെയ്ക്കുകയോ കുഴി കുഴിച്ചശേഷം അതു മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,
34കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം.
35ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അതു ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം.
36അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കണം.