Text copied!
CopyCompare
മലയാളം ബൈബിള്‍ - ന്യായാധിപന്മാർ

ന്യായാധിപന്മാർ 18

Help us?
Click on verse(s) to share them!
1അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ ആ സമയം തങ്ങൾക്ക് പാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ അവകാശം ലഭിച്ചിരുന്നില്ല.
2അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്ന് ദേശം ശോധനചെയ്യുവിൻ” എന്ന് പറഞ്ഞു.
3അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട് വരെ എത്തി, അവിടെ പാർത്തു. മീഖാവിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ട്, അവിടെ കയറിച്ചെന്ന് അവനോട്“ നിന്നെ ഇവിടെ കൊണ്ടുവന്നത് ആർ? നീ ഇവിടെ എന്ത് ചെയ്യുന്നു? നിനക്ക് ഇവിടെ എന്ത് കിട്ടും” എന്ന് ചോദിച്ചു.
4അവൻ അവരോട്: “മീഖാവ് എനിക്ക് ഇപ്രകാരം ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന് നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു” എന്ന് പറഞ്ഞു.
5അവർ അവനോട്: “ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ, എന്ന് അറിയേണ്ടതിന് ദൈവത്തോട് ചോദിക്കേണം” എന്ന് പറഞ്ഞു.
6പുരോഹിതൻ അവരോട്: “സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്രയിൽ യഹോവയുടെ സാന്നിധ്യം ഉണ്ട്” എന്ന് പറഞ്ഞു.
7അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ട് ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്ക് സംസർഗ്ഗവുമില്ല എന്ന് മനസ്സിലാക്കി.
8പിന്നെ അവർ സോരയിലും എസ്തായോലിലുമുള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോട്: “നിങ്ങൾ എന്ത് വർത്തമാനം കൊണ്ടുവരുന്നു ” എന്ന് ചോദിച്ചു. അതിന് അവർ: “എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;
9ആ ദേശം ബഹുവിശേഷം എന്ന് ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിന് പോകുവാൻ മടിക്കരുത്.
10നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അത് നിങ്ങളുടെ കയ്യിൽ തന്നിരിക്കുന്നു; അത് ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നേ” എന്ന് പറഞ്ഞു.
11അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്ന് പുറപ്പെട്ടു.
12അവർ ചെന്ന് യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാൻ എന്ന് പേർ പറയുന്നു; അത് കിര്യത്ത്-യയാരീമിന്റെ പടിഞ്ഞാറുവശത്ത് ഇരിക്കുന്നു.
13അവിടെനിന്ന് അവർ എഫ്രയീംമലനാട്ടിലേക്ക് ചെന്ന് മീഖാവിന്റെ വീട്ടിൽ എത്തി.
14അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ച് പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരോട്: “ഈ വീടുകളിൽ ഒരു ഏഫോദ്, ഒരു ഗൃഹബിംബം, കൊത്തുപണിയായ വിഗ്രഹം, വാർപ്പുപണിയായ വിഗ്രഹം എന്നിവ ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ചിന്തിച്ചുകൊൾവിൻ.”
15അവർ അങ്ങോട്ട് തിരിഞ്ഞ് മീഖാവിന്റെ വീട്ടിൽ താമസിക്കുന്ന ലേവ്യയുവാവിനെ അഭിവാദ്യം ചെയ്തു.
16യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ തന്നെ നിന്നു.
17ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന അഞ്ചുപേരും അകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
18മീഖാവിന്റെ വീട്ടിന്നകത്ത് കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ : “നിങ്ങൾ എന്ത് ചെയ്യുന്നു” എന്ന് ചോദിച്ചു.

19അവർ അവനോട്: “മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിനു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത് ” എന്ന് ചോദിച്ചു.
20അപ്പോൾ പുരോഹിതൻ സന്തോഷിച്ച് ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് പടജ്ജനത്തിന്റെ നടുവിൽ നടന്നു.
21ഇങ്ങനെ അവർ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും വസ്തുവകകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
22അവർ മീഖാവിന്റെ വീട്ടിൽനിന്ന് കുറെ ദൂരത്തായപ്പേൾ, മീഖാവിന്റെ അയൽക്കാർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ ഒപ്പം എത്തി.
23അവർ ദാന്യരെ ഉച്ചത്തിൽ വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോട്: “നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്താണ് കാരണം?“ എന്ന് ചോദിച്ചു.
24“ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ച് കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളു? നിനക്കു എന്ത് എന്ന് നിങ്ങൾ എന്നോടു ചോദിക്കുന്നത് എങ്ങനെ?” എന്ന് അവൻ പറഞ്ഞു.
25ദാന്യർ അവനോട്: “നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്: അല്ലെങ്കിൽ കോപിഷ്ടരായ ജനം നിന്നോട് കോപിച്ച് നിന്റെയും നിന്റെ വീട്ടുകാരുടെയും ജീവൻ നഷ്ടമാകുവാൻ ഇടയാകും” എന്ന് പറഞ്ഞു.
26അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്ക് പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവ് കണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.
27മീഖാവ് ഉണ്ടാക്കിയവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ച് ചുട്ടുകളഞ്ഞു.
28അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു;
29യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് ആ നഗരത്തിന് ഇട്ടു; പണ്ട് ആ പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
30ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ പുത്രൻ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് പുരോഹിതന്മാരായിരുന്നു.
31ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് പണിയിപ്പിച്ച വിഗ്രഹം അവർ വച്ച് പൂജിച്ചുപോന്നു.