Text copied!
CopyCompare
മലയാളം ബൈബിള്‍ - യിരെമ്യാവു

യിരെമ്യാവു 37

Help us?
Click on verse(s) to share them!
1യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് രാജാവാക്കിയിരുന്നു.
2എന്നാൽ അവനോ അവന്റെ ഭൃത്യന്മാരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങൾ കേട്ടനുസരിച്ചില്ല.
3സിദെക്കീയാരാജാവ് ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: “നീ നമ്മുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം” എന്ന് പറയിച്ചു.
4യിരെമ്യാവ് ജനത്തിന്റെ ഇടയിൽ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
5‘ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു’ എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്തിരുന്ന കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേം വിട്ടുപോയി.
6അന്ന് യിരെമ്യാപ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
7“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാട് ചോദിക്കുവാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്കു സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം അവരുടെ ദേശമായ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകും.
8കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച് തീ വച്ച് ചുട്ടുകളയും.
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘കല്ദയർ തീർച്ചയായും നമ്മെ വിട്ടുപോകും’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകുകയില്ല.
10നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തെയും നിങ്ങൾ തോല്പിക്കുകയും, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരിക്കുകയും ചെയ്താലും, അവർ ഓരോരുത്തൻ അവനവന്റെ കൂടാരത്തിൽ നിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ച് ചുട്ടുകളയും”.
11ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ
12യിരെമ്യാവ് ബെന്യാമീൻദേശത്തു ചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
13അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ച്: “നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു” എന്നു പറഞ്ഞു.
14അതിന് യിരെമ്യാവ്: “അത് നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത്” എന്ന് പറഞ്ഞു; യിരീയാവ് അതു ശ്രദ്ധിക്കാതെ യിരെമ്യാവിനെ പിടിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
15പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
16അങ്ങനെ യിരെമ്യാവിന് കുണ്ടറയിലെ നിലവറകളിൽ വളരെനാൾ പാർക്കേണ്ടിവന്നു.
17അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: “യഹോവയിങ്കൽനിന്ന് വല്ല അരുളപ്പാടും ഉണ്ടോ” എന്ന് രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിന് യിരെമ്യാവ്: “ഉണ്ട്; നീ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും” എന്ന് പറഞ്ഞു.
18പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?

19‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
20ആകയാൽ യജമാനനായ രാജാവേ, കേൾക്കണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ”.
21അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ഏല്പിക്കുവാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഓരോ അപ്പം അവന് കൊടുക്കുവാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് പാർത്തു.