1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എനിക്ക് ന്യായം പാലിച്ചു തരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
3നിന്റെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
4വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
7ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠം വലംവയ്ക്കുന്നു.
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.