2ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി.
3അവിടെ മൂന്ന് മാസം കഴിച്ചിട്ട് സുറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന് വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
4ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും, തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തൊസും, ദെർബ്ബക്കാരനായ ഗായൊസും, തിമൊഥെയൊസും, ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടൊപ്പം ഉണ്ടായിരുന്നു.
5എന്നാൽ അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
6ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ച് ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴ് ദിവസം അവിടെ പാർത്തു.
7ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചുകൊണ്ടിരുന്നു.
8ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്ന് ഗാഢനിദ്ര പിടിച്ച്,
9പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ട് വന്നു.
10പൗലൊസ് താഴെ ഇറങ്ങി അവന്റെ നേരെ ചെന്ന് അവനെ വാരിപുണർന്നു; എന്നിട്ട് “ഭ്രമിക്കണ്ട; അവൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
11പിന്നെ പൗലൊസ് മുകളിലേക്ക് കയറിച്ചെന്ന് അപ്പം നുറുക്കി തിന്ന് പുലരുവോളം സംഭാഷിച്ച് പുറപ്പെട്ടുപോയി.
12അവർ ആ യൗവനക്കാരനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.
13ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു.