10അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു.
11അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു.
12അപ്പോൾ കാലേബ്: യുദ്ധം ചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു.
13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
14അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോടു ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു.
15അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
16മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു.
17പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ എന്ന് പേരിട്ടു.