30ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു ” എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.
31രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളക.
32അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതി നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതി യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദിന്റെ അറിവ് കൂടാതെ വാൾകൊണ്ട് വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
33അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിങ്കൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.
34അങ്ങനെ യെഹോയാദയുടെ മകൻ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.
35രാജാവ് യോവാബിന് പകരം യെഹോയാദയുടെ മകൻ ബെനായാവിനെ സേനാധിപതിയാക്കി; അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.