16വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മുകളിലേക്ക് പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ച് ശേക്കെൽ ദ്രവ്യംകൊടുത്ത് വീണ്ടെടുക്കണം. ശേക്കൽ ഒന്നിന് ഇരുപത് ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.
17എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ച് മേദസ്സ് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.
18നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നെ അവയുടെ മാംസവും നിനക്ക് ആയിരിക്കണം.
19യിസ്രായേൽമക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇത് എന്നേക്കും ഒരു അലംഘ്യനിയമം ആകുന്നു”.
20യഹോവ പിന്നെയും അഹരോനോട്: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു ” എന്ന് അരുളിച്ചെയ്തു.
21ലേവ്യർക്കോ ഞാൻ സമാഗമനകൂടാരം സംബന്ധിച്ച് അവർ ചെയ്യുന്ന വേലയ്ക്ക് യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
22യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.