Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 7

1. രാജാക്കന്മാർ 7:13-35

Help us?
Click on verse(s) to share them!
13ശലോമോൻരാജാവ് സോരിൽനിന്ന് ഹീരാം എന്നൊരുവനെ വരുത്തി.
14അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ പിതാവ് സോർ ദേശക്കാരനായ ഒരു താമ്രപ്പണിക്കാരനായിരുന്നു: അവൻ താമ്രം കൊണ്ടുള്ള സകലവിധ പണിയിലും ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്ന്, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
15അവൻ ഓരോന്നിനും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉള്ള രണ്ട് തൂണുകൾ താമ്രം കൊണ്ട് വാർത്തുണ്ടാക്കി.
16തൂണുകളുടെ മുകളിൽ അവൻ താമ്രം കൊണ്ട് രണ്ട് മകുടം വാർത്തുണ്ടാക്കി; ഓരോ മകുടവും അയ്യഞ്ച് മുഴം ഉയരമുള്ളതായിരുന്നു.
17തൂണുകളുടെ മുകളിലെ മകുടത്തിന് ചിത്രപ്പണിയോടുകൂടിയ വലക്കണ്ണികളും ചങ്ങലകളും ഉണ്ടായിരുന്നു. മകുടം ഓരോന്നിന്നും ഏഴേഴ് ചങ്ങലകൾ ഉണ്ടായിരുന്നു.
18അങ്ങനെ അവൻ തൂണുകൾ ഉണ്ടാക്കി; അവയുടെ മുകളിലെ മകുടം മൂടത്തക്കവണ്ണം ഓരോ മകുടത്തിനും വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം വീതം ഉണ്ടാക്കി.
19മണ്ഡപത്തിലെ തൂണുകളുടെ മുകളിലെ മകുടം താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
20ഇരു തൂണുകളുടെയും മുകളിലെ മകുടത്തിന്റെ വലപ്പണിക്കരികെ പുറത്തേക്ക് ഉന്തി നിൽക്കുന്ന ഭാഗത്ത് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം വീതം ഉണ്ടായിരുന്നു.
21അവൻ തൂണുകളെ മന്ദിരത്തിന്റെ പൂമുഖത്ത് സ്ഥാപിച്ചു; അവൻ വലത്തെ തൂണിന് യാഖീൻ എന്നും ഇടത്തേതിന് ബോവസ് എന്നും പേരിട്ടു.
22തൂണുകളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ തൂണുകളുടെ പണി പൂർത്തിയാക്കി.
23അവൻ താമ്രം കൊണ്ട് വൃത്താകൃതിയിൽ ഒരു കടൽ വാർത്തുണ്ടാക്കി; അതിന്റെ വ്യാസം പത്ത് മുഴവും ഉയരം അഞ്ച് മുഴവും ചുറ്റളവ് മുപ്പത് മുഴവും ആയിരുന്നു.
24അതിന്റെ വക്കിന് താഴെ,കടലിന് ചുറ്റും മുഴം ഒന്നിന് പത്ത് അലങ്കാരമൊട്ട് വീതം ഉണ്ടായിരുന്നു; അത് വാർത്തപ്പോൾ തന്നെ മൊട്ടും രണ്ട് നിരയായി വാർത്തിരുന്നു.
25അത് പന്ത്രണ്ട് കാളകളുടെ പുറത്ത് വച്ചിരുന്നു; അവ വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും മൂന്നെണ്ണം വീതം തിരിഞ്ഞുനിന്നിരുന്നു; കടൽ അവയുടെ പുറത്ത് വച്ചിരുന്നു; അവയുടെ പൃഷ്ടഭാഗങ്ങൾ അകത്തേക്ക് ആയിരുന്നു.
26അതിന് ഒരു കൈപ്പത്തിയുടെ ഘനവും, വക്ക് പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിലും ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27അവൻ താമ്രം കൊണ്ട് പത്ത് പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന് നാല് മുഴം നീളവും നാല് മുഴം വീതിയും മൂന്ന് മുഴം ഉയരവും ഉണ്ടായിരുന്നു.
28പീഠങ്ങൾ നിർമ്മിച്ചത് ഇപ്രകാരമായിരുന്നു: അവയുടെ ചട്ടക്കൂട് പലകപ്പാളികളാൽ ബന്ധിച്ചിരുന്നു.
29ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും കൊത്തിയിരുന്നു; ചട്ടത്തിന് മുകളിലായി ഒരു പീഠം ഉണ്ടായിരുന്നു; ചട്ടങ്ങളിൽ സിംഹങ്ങൾക്കും കാളകൾക്കും താഴെ പുഷ്പചക്രങ്ങൾ നെയ്തുണ്ടാക്കി.
30ഓരോ പീഠത്തിനും താമ്രം കൊണ്ടുള്ള നന്നാല് ചക്രങ്ങളും താമ്രം കൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; തൊട്ടിയുടെ നാല് കോണിലും കാലുകൾ ഉണ്ടായിരുന്നു. കാൽ ഓരോന്നിനും പുറത്തുവശത്ത് പുഷ്പചക്രങ്ങൾ വാർത്തിരുന്നു.
31അതിന്റെ വായ് ചട്ടക്കൂട്ടിന് അകത്ത് മേലോട്ടും ഒരു മുഴം വ്യാസമുള്ളത് ആയിരുന്നു; അത് പീഠം പോലെ വൃത്താകൃതിയിലും പുറത്തെ വ്യാസം ഒന്നര മുഴവും ആയിരുന്നു; അതിന്റെ വായ്ക്കു ചുറ്റും കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകൃതിയായിരുന്നില്ല, സമചതുരാകൃതി ആയിരുന്നു.
32ചക്രങ്ങൾ നാലും പലകകളുടെ കീഴെയും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചുതണ്ടുകളും വക്കുകളും അഴികളും ചക്രകൂടങ്ങളും എല്ലാം താമ്രം കൊണ്ടുള്ള വാർപ്പു പണി ആയിരുന്നു.
34ഓരോ പീഠത്തിന്റെ നാല് കോണിലും നാല് താങ്ങുകളുണ്ടായിരുന്നു; അവ പീഠത്തിൽനിന്ന് തന്നെ ഉള്ളവ ആയിരുന്നു.
35ഓരോ പീഠത്തിന്റെയും മുകളിൽ അര മുഴം ഉയരമുള്ള ചുറ്റുവളയവും, മേലറ്റത്ത് അതിന്റെ വക്കുകളും പലകകളും ഒന്നായി വാർത്തതും ആയിരുന്നു.

Read 1. രാജാക്കന്മാർ 71. രാജാക്കന്മാർ 7
Compare 1. രാജാക്കന്മാർ 7:13-351. രാജാക്കന്മാർ 7:13-35