1സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു.
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം സകലവും നീ മൂടിക്കളഞ്ഞു. സേലാ.
3നിന്റെ ക്രോധത്തിന്റെ ഭയാനകതയിൽ നിന്ന് നീ പിന്മാറിയിരിക്കുന്നു.
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കണമേ.
5നീ സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം നിലനില്ക്കുമോ?
6നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ?
7യഹോവേ,ഞങ്ങളോട് ദയ കാണിക്കണമേ; നിന്റെ രക്ഷ ഞങ്ങൾക്ക് നല്കണമേ.
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; അവൻ തന്റെ ജനത്തിനും തന്റെ ഭക്തന്മാർക്കും സമാധാനം അരുളും.അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ.
9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.