11ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
12അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
13എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
14ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
15ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.
17ഇത് എഫെസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
18വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.
19ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.
20ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.
21അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.
22തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
23ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.