1 ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും, താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം
2 യഹോവ ഗിബെയോനിൽവെച്ച് ശലോമോന് പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന് പ്രത്യക്ഷനായി.
3 യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പോഴും അവിടെ ഉണ്ടായിരിക്കും.
4 നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ എന്റെ മുമ്പാകെ നടന്ന്, എന്റെ കൽപ്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും
5 വിധികളും പ്രമാണിച്ചാൽ ‘യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല’ എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6 നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ച് നമസ്കരിച്ചാൽ,
7 ഞാൻ യിസ്രായേലിന് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.
8 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ട് അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചൂളകുത്തി, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്’ എന്ന് ചോദിക്കും.
9 ‘അവർ തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോട് ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്ക് വരുത്തിയിരിക്കുന്നു’ എന്ന് അതിന് ഉത്തരം പറയും.
10 യഹോവയുടെ ആലയവും രാജധാനിയും ഇരുപത് സംവത്സരംകൊണ്ട് പണിതശേഷം
11 ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.
12 ശലോമോൻ ഹീരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല; “സഹോദരാ,
13 എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത് ? ” എന്ന് അവൻ ചോദിച്ചു. അവെക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.
14 ഹീരാം ശലോമോന് നൂറ്റിരുപത് താലന്ത് പൊന്ന് കൊടുത്തയച്ചു.
15 യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്
16 ഈജിപ്റ്റ് രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവെച്ച് നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്ക് അത് അവൻ സ്ത്രീധനമായി കൊടുത്തിരുന്നു.
17 അങ്ങനെ ശലോമോൻ ഗേസെരും
18 താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും യെഹൂദാമരുഭൂമിയിലുള്ള
19 തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ ,കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു