Text copied!
Bibles in Malayalam

1. രാജാക്കന്മാർ 8:29-55 in Malayalam

Help us?

1. രാജാക്കന്മാർ 8:29-55 in മലയാളം ബൈബിള്‍

29 അടിയൻ ഈ സ്ഥലത്തുവെച്ച് കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന് ‘അവിടുത്തെ നാമം ഉണ്ടായിരിക്കു’മെന്ന് അവിടുന്ന് അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്ക് രാവും പകലും അവിടുത്തെ കടാക്ഷം ഉണ്ടായിരിക്കേണമേ
30 അടിയനും അവിടുത്തെ ജനമായ യിസ്രായേലും ഈ സ്ഥലത്ത് വച്ച് പ്രാർഥിക്കുമ്പോൾ അടിയങ്ങളൂടെ യാചന കേൾക്കേണമേ; അങ്ങയുടെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അടിയങ്ങളോട് ക്ഷമിക്കേണമേ.
31 ഒരുത്തൻ തന്റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ട് സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, അവൻ ഈ ആലയത്തിൽ അങ്ങയുടെ യാഗപീഠത്തിന് മുമ്പാകെ വന്ന് സത്യം ചെയ്കയും ചെയ്താൽ,
32 അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പ്രവർത്തിച്ച്, ദുഷ്ടനെ കുറ്റം വിധിക്കുകയും അവന്റെ പ്രവൃത്തി അവന്റെ തലമേൽ വരുത്തുകയും, നീതിമാന്റെ നീതിക്ക് തക്കവണ്ണം അവനെ നീതീകരിക്കയും ചെയ്ത് അടിയങ്ങൾക്ക് ന്യായം പാലിച്ചുതരേണമേ.
33 അങ്ങയുടെ ജനമായ യിസ്രായേൽ അങ്ങയോട് പാപം ചെയ്കയും, തന്മൂലം ശത്രു അവരെ പരാജയപ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ മനം തിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറഞ്ഞ് ഈ ആലയത്തിൽ വെച്ച് പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ,
34 അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അവിടുത്തെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.
35 അവർ അങ്ങയോട് പാപം ചെയ്കമൂലം ആകാശം അടഞ്ഞ് മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച് അങ്ങയുടെ നാമത്തെ സ്വീകരിക്കയും, അങ്ങ് അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരികയും ചെയ്താൽ,
36 അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് കേട്ട് അങ്ങയുടെ ദാസന്മാരുടെയും അവിടുത്തെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച്, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
37 ദേശത്ത് ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ
38 അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും, ഓരോരുത്തൻ ഹൃദയവേദനയോടെ ഈ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
39 അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട് ക്ഷമിക്കയും
40 അങ്ങനെ അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാർക്ക് നൽകിയ ദേശത്ത് അവർ ജീവിച്ചിരിക്കുന്ന കാലത്തെല്ലാം അങ്ങയെ ഭയപ്പെടേണ്ടതിന്, ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്ന അങ്ങ്, അവനവന്റെ നടപ്പിന് തക്കവണ്ണം പ്രതിഫലം നൽകേണമേ; അങ്ങ് മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയങ്ങളെ അറിയുന്നത്.
41 അത്രയുമല്ല, അവിടുത്തെ ജനമായ യിസ്രായേലിലുൾപ്പെടാത്ത ഒരു അന്യദേശക്കാരൻ ദൂരദേശത്ത് നിന്ന് അങ്ങയുടെ നാമം നിമിത്തം വരികയും -
42 അവർ അങ്ങയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ച് കേട്ട് ഈ ആലയത്തിലേക്ക് നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
43 അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് കേട്ട്, ഭൂമിയിലെ സകലജാതികളും അങ്ങയുടെ ജനമായ യിസ്രായേലിനെപ്പോലെ അങ്ങയെ ഭയപ്പെടുവാനും, ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന് അവിടുത്തെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഗ്രഹിപ്പാനും അവിടുത്തെ നാമത്തെ അറിവാനും തക്കവണ്ണം അന്യദേശക്കാരൻ അങ്ങയോട് പ്രാർത്ഥിക്കുന്നതൊക്കെയും അങ്ങ് ചെയ്തുകൊടുക്കേണമേ.
44 അവിടുന്ന് അയക്കുന്ന വഴിയിൽ അവിടുത്തെ ജനം തങ്ങളുടെ ശത്രുവിനോട് യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും അവിടുത്തെ നാമത്തിന് ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോട് പ്രാർത്ഥിച്ചാൽ
45 അങ്ങ് സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുക്കേണമേ.
46 അവർ അങ്ങയോട് പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- അങ്ങ് അവരോട് കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്ക് ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
47 അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ച് അവർ മനംതിരിഞ്ഞ്, ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്ന് പറഞ്ഞ്
48 അങ്ങയോട് യാചിക്കയും, അവരെ പിടിച്ച് കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ച് അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അങ്ങയിലേക്ക് തിരിഞ്ഞ്, അങ്ങ് അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്കും, അങ്ങ് തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ അങ്ങയുടെ നാമത്തിന് പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി അങ്ങയോട് പ്രാർത്ഥിക്കയും ചെയ്താൽ
49 അവിടുത്തെ തിരുനിവാസമായ സ്വർഗ്ഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനയും യാചനയും കേട്ട് അവർക്ക് ന്യായം പാലിച്ചുകൊടുത്ത്,
50 അങ്ങയോട് പാപം ചെയ്ത അങ്ങയുടെ ജനത്തോട്, അവർ ചെയ്ത അകൃത്യങ്ങളൊക്കെയും ക്ഷമിക്കേണമേ; അവരെ ബദ്ധരായി കൊണ്ടുപോയവർക്ക് അവരോട് കരുണ തോന്നുമാറാക്കേണമേ.
51 അവർ ഈജിപ്റ്റ് എന്ന ഇരുമ്പ് ചൂളയിൽനിന്ന് അങ്ങ് വിടുവിച്ചുകൊണ്ടുവന്ന സ്വന്തജനവും അവിടുത്തെ അവകാശവും ആകുന്നുവല്ലോ.
52 അവർ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവിടുന്ന് കേൾക്കേണ്ടതിന്, അവിടുത്തെ ദാസനായ അടിയനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ;
53 കർത്താവായ യഹോവേ, അവിടുന്ന് ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് വിടുവിച്ചുകൊണ്ടുവന്ന സമയത്ത് അങ്ങയുടെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും സ്വന്തജനമായിരിക്കുവാൻ അവരെ വേർതിരിച്ചുവല്ലോ”.
54 യഹോവയോട് ഈ പ്രാർത്ഥനകളും യാചനകളും കഴിച്ചുതീർന്നപ്പോൾ, യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ കൈകൾ ആകാശത്തേക്ക് ഉയർത്തി മുഴങ്കാലിൽ നിന്നിരുന്ന ശലോമോൻ എഴുന്നേറ്റു.
55 അവൻ എഴുന്നേറ്റ് യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവ്വദിച്ചു :
1. രാജാക്കന്മാർ 8 in മലയാളം ബൈബിള്‍