44 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട് സഖ്യത ചെയ്തു.
45 യെഹോശാഫാത്തിന്റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
46 തന്റെ അപ്പനായ ആസയുടെ കാലത്ത് ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞു.
47 ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
48 ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവരേണ്ടതിന് യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരിൽവെച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല.
49 അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.
50 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ യെഹോരാം അവന് പകരം രാജാവായി.
51 ആഹാബിന്റെ മകൻ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന് രാജാവായി; യിസ്രായേലിൽ രണ്ട് സംവത്സരം വാണു.
52 അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ വഴിയിലും നടന്ന് യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.