8 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
9 കല്ലു വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം.വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം.
10 ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
11 മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
12 ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെ നശിപ്പിക്കും.
13 അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.
14 ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളത് ആര് അവനെ അറിയിക്കും?
15 പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു.
16 ബാലനായ രാജാവും അതികാലത്തു വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
17 കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, ബലത്തിനു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!