2 നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക.
3 നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
4 ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക; വിവേകത്തെ സഖി എന്ന് വിളിക്കുക.
5 അവ നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6 ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
7 ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
8 അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9 അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10 പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11 അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; അവളുടെ കാല് വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12 ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13 അവൾ അവനെ പിടിച്ചുചുംബിച്ച്, ലജ്ജകൂടാതെ അവനോട് പറയുന്നത്
14 “എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15 അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
16 ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.