5 മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
6 മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല് ഞാന്നു കിടക്കുന്നതുപോലെ.
8 മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്റെ കയ്യിലെ മുള്ളുപോലെ.
10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്കു നിർത്തുന്നവനും ഒരുപോലെ.
11 നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
12 തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
13 “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട് ” എന്നിങ്ങനെ മടിയൻ പറയുന്നു.
14 കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.