Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 69:16-33 in Malayalam

Help us?

സങ്കീർത്തനങ്ങൾ 69:16-33 in മലയാളം ബൈബിള്‍

16 യഹോവേ, എനിക്കുത്തരമരുളണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ;
17 അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
18 എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കണമേ.
19 എന്റെ നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20 നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21 അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.
22 അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
24 നിന്റെ ക്രോധം അവരുടെമേൽ പകരണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26 നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; നിന്റെ നീതി അവർ പ്രാപിക്കരുതേ.
28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31 അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32 സൗമ്യതയുള്ളവർ അതു കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33 യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
സങ്കീർത്തനങ്ങൾ 69 in മലയാളം ബൈബിള്‍