Text copied!
Bibles in Malayalam

ലൂക്കോസ് 8:21-48 in Malayalam

Help us?

ലൂക്കോസ് 8:21-48 in മലയാളം ബൈബിള്‍

21 അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
23 അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26 യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
27 അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28 അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു.
32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36 ഭൂതം ബാധിച്ചവനു സൌഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
37 ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
39 അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ സ്വീകരിച്ചു; അവർ എല്ലാവരും യേശുവിനായി കാത്തിരിക്കുകയായിരുന്നു.
41 അപ്പോൾ പള്ളിപ്രമാണിയായ യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
42 അവന് ഏകദേശം പന്ത്രണ്ട് വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിക്കാറായതു കൊണ്ട് തന്റെ വീട്ടിൽ വരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ ഞെരുക്കിക്കൊണ്ടിരുന്നു.
43 അന്ന് പന്ത്രണ്ട് വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൌഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
44 അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
45 എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞ് എന്നു പറഞ്ഞു.
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ട് വിറച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
ലൂക്കോസ് 8 in മലയാളം ബൈബിള്‍