Text copied!
Bibles in Malayalam

ലൂക്കോസ് 8:13-39 in Malayalam

Help us?

ലൂക്കോസ് 8:13-39 in മലയാളം ബൈബിള്‍

13 പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്ക് വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്ത് വിശ്വാസത്തിൽ നിന്നു മാറി പോവുകയും ചെയ്യുന്നു.
14 മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
15 നല്ല മണ്ണിലുള്ളതോ വചനം കേട്ടിട്ട്, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ ഗുണമുള്ള നല്ലഫലം കൊടുക്കുകയും ചെയ്യുന്നവർ തന്നേ.
16 വിളക്കു കത്തിച്ചിട്ട് ആരും അതിനെ പാത്രംകൊണ്ട് മൂടുകയോ കട്ടിലിന്റെ കീഴിൽ വെയ്ക്കുകയോ ചെയ്യുന്നില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ ആണ് വെയ്ക്കുന്നത്.
17 വെളിപ്പെടാതെ രഹസ്യമായിരിക്കുന്നതു ഒന്നുമില്ല; വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ട് മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
19 അവന്റെ അമ്മയും സഹോദരന്മാരും
20 അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.
21 അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോട് പറഞ്ഞു.
23 അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു ഉറങ്ങിപ്പോയി
24 തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി. പടകിൽ വെള്ളം നിറഞ്ഞു. അവർ പേടിച്ചു യേശുവിന്റെ അടുക്കെ ചെന്ന്: നാഥാ, നാഥാ, ഞങ്ങൾ മരിക്കാൻ പോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റ് കാറ്റിനേയും രൂക്ഷമായ തിരമാലകളേയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്:
25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
26 യേശുവും ശിഷ്യന്മാരും ഗലീലയ്ക്ക് എതിരെയുള്ള ഗെരസേന്യദേശത്ത് എത്തി.
27 അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ വളരെ കാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നു അവർക്ക് എതിരെ വന്നു. അവൻ വളരെക്കാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ ആയിരുന്നു താമസിച്ചത്.
28 അവൻ യേശുവിനെ കണ്ടിട്ട് നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്റെ കാര്യത്തിൽ ഇടപെടുന്നത് എന്തിന്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
29 അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെക്കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ട് ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.
30 യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
31 പാതാളത്തിലേക്ക് പോകുവാൻ കല്പിക്കരുത് എന്നു അവ അവനോട് അപേക്ഷിച്ചു.
32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കുവാൻ അനുവാദം തരേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ പന്നിക്കൂട്ടം വളരെ വേഗം തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.
34 ഈ സംഭവിച്ചത് പന്നിയെ മേയ്ക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
35 അവിടെ സംഭവിച്ചത് കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും നല്ല ബോധത്തോടെയും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നത് കണ്ട് ഭയപ്പെട്ടു.
36 ഭൂതം ബാധിച്ചവനു സൌഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.
37 ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ പോകുവാൻ അനുവാദം ചോദിച്ചു.
39 അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്ക് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
ലൂക്കോസ് 8 in മലയാളം ബൈബിള്‍