35 ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു.
37 വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
43 ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടം വിട്ട് ഗലീലയ്ക്കു് പോയി.
44 പ്രവാചകന് തന്റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്ന് യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
45 അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.