Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 7:30-51 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 7:30-51 in മലയാളം ബൈബിള്‍

30 നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ്‌ മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി.
31 മോശെ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ:
32 ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം’ എന്ന കർത്താവിന്റെ ശബ്ദം കേട്ട്. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല.
33 കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പു ഊരിക്കളക.
34 മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ട്, അവരുടെ ഞരക്കവും കേട്ട്, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്ന് പറഞ്ഞു.
35 ‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
36 അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നയിച്ചുകൊണ്ടുവന്നു.
37 ‘ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നേ.
38 സീനായ്‌ മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാട് ലഭിച്ചവനും ഇവൻ തന്നേ.
39 നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു,
40 അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്ന് പറഞ്ഞു.
41 അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലി കഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
43 നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോണിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
44 നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃക പോലെതന്നെ അതിനെ നിർമ്മിക്കണം എന്ന് അവനോട് കല്പിച്ചിരുന്നു.
45 നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലംവരെ അങ്ങനെതന്നെയായിരുന്നു,
46 അവന് ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ചിരുന്നു, യാക്കോബിന്റെ ദൈവത്തിന് ഒരു കൂടാരം ഉണ്ടാക്കുവാൻ അവൻ ആഗ്രഹിച്ചു.
47 എന്നാൽ ശലോമോൻ അവന് ഒരു ആലയം പണിതു.
48 അത്യുന്നതൻ കൈപ്പണിയായ ആലയത്തിൽ വസിക്കുന്നില്ലതാനും
49 ‘സ്വർഗ്ഗം എനിക്ക് സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?
50 ഇതൊക്കെയും എന്റെ കൈ അല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പ്രവാചകൻ പറയുന്നുവല്ലോ.
51 ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു.
അപ്പൊ. പ്രവൃത്തികൾ 7 in മലയാളം ബൈബിള്‍