Text copied!
Bibles in Malayalam

അപ്പൊ. പ്രവൃത്തികൾ 19:12-36 in Malayalam

Help us?

അപ്പൊ. പ്രവൃത്തികൾ 19:12-36 in മലയാളം ബൈബിള്‍

12 അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
13 എന്നാൽ സഞ്ചാരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ ദുരാത്മാവ് ബാധിച്ചവരോട്: “പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നു” എന്ന് പറഞ്ഞ് യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴ് പുത്രന്മാർ ആയിരുന്നു.
15 ദുരാത്മാവ് അവരോട്: “യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ?” എന്നു ചോദിച്ചു.
16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ തോല്പിച്ച് കീഴടക്കി; അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി.
17 ഇത് എഫെസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞ്; അവർക്ക് ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു.
18 വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു.
19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ട്.
20 ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു അനേകർ യേശുവിൽ വിശ്വസിച്ചു.
21 അങ്ങനെ എഫെസൊസിലെ ശുശ്രൂഷ കഴിഞ്ഞതിനുശേഷം പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്ന് യെരൂശലേമിലേക്ക് പോകേണം എന്ന് മനസ്സിൽ നിശ്ചയിച്ചു: “അവിടെ എത്തിയതിനുശേഷം റോമിലും പോകേണം” എന്നു പറഞ്ഞു.
22 തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
23 ആ കാലത്ത് ക്രിസ്തുമാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു.
25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
26 എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27 അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്ന് വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു.
28 അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.
29 പട്ടണം മുഴുവനും കലഹംകൊണ്ട് നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ട് പൊതുമണ്ഡപത്തിലേക്ക് ഒരുമനപ്പെട്ട് പാഞ്ഞുചെന്നു.
30 പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചപ്പോൾ ശിഷ്യന്മാർ അവനെ വിട്ടില്ല.
31 ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.
32 ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
33 യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.
34 എന്നാൽ അവൻ യെഹൂദൻ എന്ന് അറിഞ്ഞപ്പോൾ: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് എല്ലാവരും കൂടി രണ്ടു മണിക്കൂറോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
35 പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?
36 ഇത് എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
അപ്പൊ. പ്രവൃത്തികൾ 19 in മലയാളം ബൈബിള്‍