Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 2

1. രാജാക്കന്മാർ 2:2-46

Help us?
Click on verse(s) to share them!
2“ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; അതുകൊണ്ട് നീ ധൈര്യംപൂണ്ട് പുരുഷത്വം കാണിക്ക.
3‘നീ എന്ത് ചെയ്താലും എവിടേക്ക് തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യത്തിൽ നടന്ന്, തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജസ്ഥാനത്ത് ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെ പോകയില്ല എന്ന് യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി
4മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന്, അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ച്, അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.
5കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോട് ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്റെ രണ്ട് സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ്, തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
6ആകയാൽ നീ നിനക്ക് ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്.
7എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്ക് നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്റെ സഹോദരൻ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്ക് സഹായകരായിരുന്നു.
8ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്ക് പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റ് വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ട് കൊല്ലുകയില്ല’ എന്ന് ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യംചെയ്തു.
9എന്നാൽ നീ അവനെ കുറ്റവിമുക്തനാക്കരുത്; നീ ബുദ്ധിമാനായതിനാൽ അവനോട് എന്ത് ചെയ്യേണമെന്ന് നിനക്ക് അറിയാമല്ലോ?; അവന്റെ നരയെ രക്തത്തോടെ ശവക്കുഴിയിലേക്ക് അയക്കുക”.
10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം; അവൻ ഹെബ്രോനിൽ ഏഴ് സംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്ന് സംവത്സരവും വാണു.
12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം സ്ഥിരമായിത്തീർന്നു.
13എന്നാൽ ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് ശലോമോന്റെ അമ്മ ബത്ത്-ശേബയെ ചെന്നുകണ്ടു; “നിന്റെ വരവ് സമാധാനത്തോടെയാണോ” എന്ന് അവൾ ചോദിച്ചതിന്: “സമാധാനത്തോടെ തന്നേ” എന്ന് അവൻ മറുപടി പറഞ്ഞു.
14എനിക്കു നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്നും അവൻ പറഞ്ഞു. “പറക ” എന്ന് അവൾ പറഞ്ഞു.
15അവൻ പറഞ്ഞത് : “രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്ന് യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവന് ലഭിച്ചു.
16എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് അപേക്ഷിക്കുന്ന ഈ കാര്യം തള്ളിക്കളയരുതേ”. “നീ പറക” എന്ന് അവൾ പറഞ്ഞു.
17അപ്പോൾ അവൻ: “ശൂനേംകാരത്തിയായ അബീശഗിനെ എനിക്ക് ഭാര്യയായിട്ട് തരുവാൻ ശലോമോൻരാജാവിനോട് പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളിക്കളകയില്ലല്ലോ” എന്ന് പറഞ്ഞു.
18“ആകട്ടെ; ഞാൻ നിനക്ക് വേണ്ടി രാജാവിനോട് സംസാരിക്കാം ” എന്ന് ബത്ത്-ശേബ പറഞ്ഞു.
19അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോട് സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ വന്ദനം ചെയ്ത്, തന്റെ സിംഹാസനത്തിൽ ഇരുന്നു; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.
20“ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത്” എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: “അമ്മ ചോദിച്ചാലും; ഞാൻ ആ അപേക്ഷ തള്ളിക്കളകയില്ല” എന്ന് പറഞ്ഞു.
21അപ്പോൾ അവൾ: “ശൂനേംകാരത്തി അബീശഗിനെ നിന്റെ സഹോദരൻ അദോനീയാവിന് ഭാര്യയായി കൊടുക്കേണം ” എന്ന് പറഞ്ഞു.
22ശലോമോൻരാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.
23അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
24ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവ് മരിക്കേണം” എന്ന് ശലോമോൻരാജാവ് കല്പിച്ച് യഹോവയുടെ നാമത്തിൽ സത്യം ചെയ്തു.
25പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
26അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല” എന്ന് പറഞ്ഞു.
27ഇങ്ങനെ യഹോവ ശീലോവിൽവെച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
28ഈ വാർത്തകൾ യോവാബ് അറിഞ്ഞപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻരാജാവ് അറിഞ്ഞു. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
30ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു ” എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.
31രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽനിന്നും എന്റെ പിതൃഭവനത്തിൽനിന്നും നീക്കിക്കളക.
32അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതി നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതി യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദിന്റെ അറിവ് കൂടാതെ വാൾകൊണ്ട് വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
33അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിങ്കൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.
34അങ്ങനെ യെഹോയാദയുടെ മകൻ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.
35രാജാവ് യോവാബിന് പകരം യെഹോയാദയുടെ മകൻ ബെനായാവിനെ സേനാധിപതിയാക്കി; അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36പിന്നെ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്കു ഒരു വീട് പണിത് പാർത്തുകൊൾക; അവിടെനിന്ന് മറ്റെങ്ങും പോകരുത്.
37യെരുശലേം വിട്ട് കിദ്രോൻതോട് കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്ന് തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും” എന്ന് കല്പിച്ചു.
38ശിമെയി രാജാവിനോട്: അങ്ങയുടെ വാക്ക് നല്ലത്; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39മൂന്ന് സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ മകൻ ആഖീശ് എന്ന ഗത്ത്‌ രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്ന് ശിമെയിക്ക് അറിവുകിട്ടി.
40അപ്പോൾ ശിമെയി എഴുന്നേറ്റ് കഴുതെക്ക് കോപ്പിട്ട് പുറപ്പെട്ടു; അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്ന് കൊണ്ടുവന്നു.
41ശിമെയി യെരൂശലേം വിട്ട് ഗത്തിൽ പോയി മടങ്ങിവന്നു എന്ന് ശലോമോന് അറിവ് കിട്ടി.
42അപ്പോൾ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്ന് തീർച്ചയായി അറിഞ്ഞുകൊൾക എന്ന് ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകി, നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കയും, ഞാൻ കേട്ട വാക്ക് നല്ലതെന്ന് നീ എന്നോട് പറകയും ചെയ്തില്ലയോ?
43അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോട് കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത് ” എന്ന് ചോദിച്ചു.
44പിന്നെ രാജാവ് ശിമെയിയോട്: “നീ എന്റെ അപ്പനായ ദാവീദിനോട് ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45എന്നാൽ ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായുമിരിക്കും എന്ന് പറഞ്ഞിട്ട്
46രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോട് കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്റെ രാജത്വം സ്ഥിരമായി.

Read 1. രാജാക്കന്മാർ 21. രാജാക്കന്മാർ 2
Compare 1. രാജാക്കന്മാർ 2:2-461. രാജാക്കന്മാർ 2:2-46