Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 74

സങ്കീർത്തനങ്ങൾ 74:1-23

Help us?
Click on verse(s) to share them!
1ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്റെ മേച്ചില്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നത് എന്ത്?
2നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
3നിത്യശൂന്യങ്ങളിലേക്ക് നിന്റെ കാലടി വയ്ക്കണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
7അവർ നിന്റെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8“നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
9ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
12ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവൻ രക്ഷ പ്രവർത്തിക്കുന്നു.
13നിന്റെ ശക്തികൊണ്ട് നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
14ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുഭൂവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.
15നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.
17ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
19നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20നിന്റെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
21പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
22ദൈവമേ, എഴുന്നേറ്റ് നിന്റെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓർക്കണമേ.
23നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 74സങ്കീർത്തനങ്ങൾ 74
Compare സങ്കീർത്തനങ്ങൾ 74:1-23സങ്കീർത്തനങ്ങൾ 74:1-23