2പുക പാറിപ്പോകുന്നതുപോലെ നീ അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4ദൈവത്തിന് പാടുവിൻ, അവന്റെ നാമത്തിന് സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിക്കുവിൻ.
5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് ന്യായപാലകനും ആകുന്നു.
6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.
7ദൈവമേ, നീ നിന്റെ ജനത്തിന് മുമ്പായി പുറപ്പെട്ട് മരുഭൂമിയിൽകൂടി എഴുന്നെള്ളിയപ്പോൾ - സേലാ -
8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നു കൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.
17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.
18നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് നീ മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
19നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.