Text copied!
CopyCompare
മലയാളം ബൈബിള്‍ - സംഖ്യാപുസ്തകം - സംഖ്യാപുസ്തകം 21

സംഖ്യാപുസ്തകം 21:1-34

Help us?
Click on verse(s) to share them!
1യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്ന് തെക്കെ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ്‌രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി.
2അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “ഈ ജനത്തെ അവിടുന്ന് എന്റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്ന് യഹോവയോട് ശപഥം ചെയ്തു.
3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ട് കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്ന് പേരായി.
4പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിൽ നിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു.
5ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്ന് പറഞ്ഞു.
6അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.
7ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം ” എന്ന് പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.
8യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്ന് പറഞ്ഞു.
9അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.
10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
11ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട് സൂര്യോദയത്തിന് നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
12അവിടെനിന്ന് പുറപ്പെട്ട് സാരേദ് താഴ്വരയിൽ പാളയമിറങ്ങി.
13അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉത്ഭവിച്ച് മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിനും അമോര്യർക്കും മദ്ധ്യത്തിൽ മോവാബിന്റെ അതിരായിരുന്നു. അതുകൊണ്ട്:
14“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
15മോവാബിന്റെ അതിരിനോട് ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
16അവിടെനിന്ന് അവർ ബേരിലേക്ക് പോയി; യഹോവ മോശെയോട്: “ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്ക് വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അത് തന്നെ”.
17ആ സമയത്ത് യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിനു പാടുവിൻ.
18പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും അവരുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ” എന്നുള്ള പാട്ട് പാടി.
19പിന്നെ അവർ മരുഭൂമിയിൽനിന്ന് മത്ഥാനയ്ക്കും മത്ഥാനയിൽനിന്ന് നഹലീയേലിനും നഹലീയേലിൽനിന്ന്
20ബാമോത്തിനും ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.
21അവിടെനിന്ന് യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:
22“ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കണമേ; ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കുകയുമില്ല; ഞങ്ങൾ നിന്റെ അതിർത്തി കഴിയുന്നതുവരെ രാജപാതയിൽകൂടി തന്നെ പൊയ്ക്കൊള്ളാം ” എന്ന് പറയിച്ചു.
23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോകുവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവൻ യാഹാസിൽ വന്ന് യിസ്രായേലിനോട് യുദ്ധം ചെയ്തു.
24യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ട് വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർത്തിവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിര് ഉറപ്പുള്ളത് ആയിരുന്നു.
25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും താമസിച്ചു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും അപ്രകാരം തന്നെ.
26ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോട് യുദ്ധം ചെയ്ത് അർന്നോൻ വരെയുള്ള അവന്റെ ദേശമൊക്കെയും പിടിച്ചെടുത്തിരുന്നു.
27അതുകൊണ്ട് കവിവരന്മാർ പറയുന്നത്: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28ഹെശ്ബോനിൽനിന്ന് തീയും സീഹോന്റെ നഗരത്തിൽനിന്ന് ജ്വാലയും പുറപ്പെട്ട്, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.
30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്ത് താമസിച്ചു.
32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.
33പിന്നെ അവർ തിരിഞ്ഞ് ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ട് എദ്രെയിൽ വച്ച് യുദ്ധം ചെയ്തു.
34അപ്പോൾ യഹോവ മോശെയോട്: “അവനെ ഭയപ്പെടണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യരാജാവായ സീഹോനോട് ചെയ്തതുപോലെ അവനോടും ചെയ്യും ” എന്ന് അരുളിച്ചെയ്തു.

Read സംഖ്യാപുസ്തകം 21സംഖ്യാപുസ്തകം 21
Compare സംഖ്യാപുസ്തകം 21:1-34സംഖ്യാപുസ്തകം 21:1-34