Text copied!
CopyCompare
മലയാളം ബൈബിള്‍ - ലേവ്യപുസ്തകം - ലേവ്യപുസ്തകം 19

ലേവ്യപുസ്തകം 19:1-37

Help us?
Click on verse(s) to share them!
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2“നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവീൻ.
3നിങ്ങൾ ഓരോരുത്തനും താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കണം.
6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.
7മൂന്നാം ദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.
8അതു ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
9“‘നിങ്ങളുടെ നിലത്തിലെ ധാന്യം നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.
10നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
11മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്.
12എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
13കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്.
14ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ തടസ്സം വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
15ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കണം.
16നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കുകരുത്; ഞാൻ യഹോവ ആകുന്നു.
17സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.
18നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.
19നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.
20ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്;
21അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.
22അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
23നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കണം; അതു മൂന്നു വർഷത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ആയിരിക്കണം; അതു ഭക്ഷിക്കരുത്.
24നാലാം വർഷത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.
25അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;
27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.
28മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.
29ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.
30നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.
31വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33പരദേശി നിന്നോടുകൂടി നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.
34നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ആയിരിക്കണം; അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം; നിങ്ങളും ഈജിപ്റ്റിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.
36ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം; ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
37നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു.’ ”

Read ലേവ്യപുസ്തകം 19ലേവ്യപുസ്തകം 19
Compare ലേവ്യപുസ്തകം 19:1-37ലേവ്യപുസ്തകം 19:1-37