Text copied!
CopyCompare
മലയാളം ബൈബിള്‍ - യോഹന്നാൻ - യോഹന്നാൻ 1

യോഹന്നാൻ 1:9-45

Help us?
Click on verse(s) to share them!
9എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11അവൻ തന്റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല.
12അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ട്.
15യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
16അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ
20അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്ന് വ്യക്തമായി ഏറ്റുപറഞ്ഞു.
21അവർ അവനോട് ചോദിച്ചു, എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്: അല്ല എന്നു അവൻ പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
22അപ്പോൾ അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നേ എന്ത് പറയുന്നു എന്നു ചോദിച്ചു.
23അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.
24അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു.
25അവർ അവനോട് നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്നു ചോദിച്ചു.
26അതിന് യോഹന്നാൻ: ഞാൻ വെള്ളം കൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്;
27എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
28ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
31ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന് വെളിപ്പെടേണ്ടതിന് ഞാൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ട്; അത് അവന്റെമേൽ വസിച്ചു.
33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ എന്നു പറഞ്ഞു.
34അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നേ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
36യേശു നടന്നുപോകുന്നത് കണ്ടിട്ട്; ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു.
37അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ട് യേശുവിനെ അനുഗമിച്ചു.
38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം എന്നു ചോദിച്ചു; അവർ: റബ്ബീ, നീ എവിടെ താമസിക്കുന്നു എന്നു ചോദിച്ചു.
39അവൻ അവരോട്: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്ന് അവനോടുകൂടെ താമസിച്ചു.
40യോഹന്നാൻ പറഞ്ഞത് കേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41അവൻ ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ട് അവനോട്: ഞങ്ങൾ മശീഹയെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42അവൻ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്റെ അർത്ഥം പത്രൊസ് എന്നാകുന്നു.
43പിറ്റെന്നാൾ യേശു ഗലീലയ്ക്കു് പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
44ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
45ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസഫിന്റെ പുത്രനായ യേശു എന്ന നസറേത്ത്കാരൻ തന്നേ എന്നു പറഞ്ഞു.

Read യോഹന്നാൻ 1യോഹന്നാൻ 1
Compare യോഹന്നാൻ 1:9-45യോഹന്നാൻ 1:9-45